Monday, September 12, 2011

പുലികളിറങ്ങി...................


പുലികളിറങ്ങി...................

അത്തം കറുത്തപ്പോള്‍  മലയാളികള്‍ ഒന്നടങ്കം പറഞ്ഞു ഓ ഇനി ഓണം വെളുക്കുമെന്ന്. എന്നിട്ട്  എന്തായി  അത്തോം കറുത്തു ഓണോം കറുത്തു. അടുത്ത ചോദ്യം ഇത് മാത്രമായിരുന്നു ഇനി പുലിക്കളിയുടെ അന്ന് എന്താവോ? ആവോ. മഴമേഘങ്ങള്‍ മാറി നിന്ന് തൃശൂരില്‍ പുലകളിറങ്ങി നാടിനെയും നാട്ടാരെയും പുളകം കൊള്ളിച്ച് അങ്ങിനെ ഒരാവൃത്തികൂടി  അരമണി കിലുങ്ങിയൊഴിഞ്ഞു. കുമ്പ കുടവയര്‍ കുലുക്കിയും അരമണി ഇളക്കിയും മദിച്ചും ആര്‍ത്തുല്ലസിച്ചും ആര്‍പ്പുവിളിച്ചും രാത്രിയുടെ കരിനിഴലില്‍ കരിമ്പുലികളും ചെമ്പുലികളും നാട്ടിലിറങ്ങി.ഇത് തൃശൂരിന്റെ മാത്രം പ്രത്യേകത തന്നെ.ലോകത്തിന്റെ ഏതുകോണിലിരുന്നും ഓണമാഘോഷിക്കുന്ന മലയാളികളുടെ മനസ്സില്‍ നിറയുന്ന പുലിക്കളി തൃശൂരില്‍ മല്‍സരരൂപത്തില്‍ ആടിത്തിമിര്‍ത്തപ്പോള്‍ മഴമേഘങ്ങള്‍ പേടിച്ചുതന്നെ ഓടിയൊളിച്ചതാവണം. പൂരത്തിനാണോ പുലിക്കളിക്കാണോ കൂടുതല്‍ പുരുഷാരം എന്നുചോദിച്ചാല്‍ ഇത്തവണ കുറച്ച് ബുദ്ധിമുട്ടിപ്പോയേനെ അത്രയ്ക്ക് തിരക്ക്. പക്ഷെ സാധാരണയില്‍ കുറവ് പുലിക്കളി സംഘങ്ങളേ ഇത്തവണ രംഗത്തുണ്ടായിരുന്നുള്ളൂ. കോട്ടപ്പുറം, സീതാറാം മില്‍, കൊക്കാലെ, കാനാട്ടുകര ഇങ്ങനെ പോകുന്നു ഇക്കുറി ലിസ്റ്റിലുള്ളവര്‍.സര്‍ക്കാര്‍ നല്‍കുന്ന സഹായധനം തീരെ കുറവ്. ഇത്രയും ജനസഞ്ചയം മാറോടണക്കുമ്പോഴും നമ്മുടെ സര്‍ക്കാര്‍ മാത്രം ഇവരെയും ഇവരുടെ ദുരിതവും കാണുന്നില്ല. തലേന്നാള്‍ രാത്രി മുതല്‍ ദേഹത്തെ രോമം മുഴുവന്‍ കളഞ്ഞ്  വിയര്‍പ്പ് സുഷിരങ്ങള്‍ വരെ അടച്ചുകൊണ്ടുള്ള ചായമിടലും പെയിന്റടിയും പുലിക്കൊട്ടിന്റെ ആരോഹണാവരോഹണത്തിനനുസരിച്ച് കുടവയറും
അരമണിയും കുലുക്കിയുള്ള ചുവടും കിലോമീറ്റര്‍ താണ്ടിയുള്ള നടപ്പും പാടേ തളര്‍ത്തുന്നതൊന്നും ആരും അറിയുന്നില്ല. ഇതിനുശേഷം ഈചായമെല്ലാം കഴുകി വൃത്തിയാക്കാന്‍ മണ്ണെണ്ണ വേണം ലിറ്ററിന് 40രൂപ. മണ്ണെണ്ണയില്‍ കുളിച്ചാലും നിറം മാറാന്‍ പിന്നെയും സമയമെടുക്കും. ഇതൊന്നും കാണാന്‍ ആരുമുണ്ടാവില്ല. ആരോ പറയും പോലെ തിരശãീലക്കു പിന്നില്‍ എന്ത് നടന്നാലും അറിയാന്‍ ആരും ശ്രമിക്കില്ല. പുലികള്‍ പിന്നെയും കാത്തിരിക്കും മഴയില്ലാത്ത തെളിഞ്ഞമാനത്തിനായും കാണാനും നെഞ്ചേറ്റാനും ഒരു പുരുഷാരത്തെ.......

No comments:

Post a Comment